23.12.06

ഭൂമി തിരഞ്ഞെടുക്കുമ്പോള്‍

വീടുവെയ്ക്കാനായി ഭൂമി തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍.

1. വാഹന സൗകര്യം - നിര്‍മ്മാണവസ്തുക്കള്‍ സ്ഥലത്തേക്ക്‌ എത്തിയ്ക്കുവാനുള്ള എളുപ്പ മാര്‍ഗ്ഗങ്ങള്‍ ഏതൊക്കെയെന്ന് നോക്കുക. ഒപ്പം വാഹനങ്ങള്‍ക്ക്‌ തിരിഞ്ഞുപോകുവാനൊക്കെ ഇടമുണ്ടോ എന്നും ശ്രദ്ധിക്കുക. വശങ്ങളിലുള്ള ഓട, വൈദ്യുതക്കാലുകള്‍ മുതലായവ എന്തെങ്കിലും തടസ്സമുണ്ടാക്കുന്നുണ്ടോ എന്ന് പ്രത്യേകം വിലയിരുത്തുക.പ്ലോട്ട്‌ തിരിച്ച്‌ വാങ്ങുകയാണെങ്കില്‍ ശരിയായ അളവിലുള്ള വഴി വിട്ടുകിട്ടുമെന്ന് ഉറപ്പാക്കുക.

2. അടിസ്ഥാന സൗകര്യങ്ങള്‍ - വാങ്ങുവാന്‍ പോകുന്ന ഭൂമിയിലേക്ക്‌ വൈദ്യുതി, നഗരങ്ങളിലാണെങ്കില്‍ ജല-മലിനജല കണക്ഷനുള്ള സൗകര്യങ്ങള്‍, ടെലിഫോണ്‍ കണക്ഷന്‍ തുടങ്ങിയവ തടസ്സമില്ലാതെയും കുറഞ്ഞ ചെലവിലും കിട്ടുവാനുള്ള സാധ്യത നോക്കുക. നിര്‍മ്മാണ പ്രവര്‍ത്തിയ്ക്ക്‌ അത്യാവശ്യമായ ജലം കിട്ടുവാന്‍ മാര്‍ഗമുണ്ടോയെന്ന് നോക്കുക. കിണര്‍ നിലവിലുണ്ടെങ്കില്‍ അതിന്റെ പഴക്കം, ആഴം, ജല ലഭ്യത തുടങ്ങിയവയും ശ്രദ്ധിയ്കുക. കിണര്‍ ‍കുഴിയ്കുവാനിടമുണ്ടങ്കില്‍ തൊട്ടടുത്തുള്ള കിണറുകള്‍, കക്കൂസിന്റെ കുഴികള്‍, മലിനജല നിര്‍ഗമന മാര്‍ഗ്ഗങ്ങള്‍ തുടങ്ങിയവയും നോക്കുക. ഭവനനിര്‍മ്മാണ സാമഗ്രികള്‍ സ്വന്തം നിര്‍മ്മാണത്തിനും ഒപ്പം മറ്റ്‌ അയല്‍ക്കാര്‍ക്കും തടസ്സമില്ലാത്ത വിധം ഇറക്കി സൂക്ഷിയ്കുവാന്‍ മതിയായ ഇടമുണ്ടോയെന്നും നോക്കുക.

3. പ്രാഥമിക സൗകര്യങ്ങള്‍ - ആശുപത്രി, കുട്ടികള്‍ പഠിക്കുന്ന വിദ്യാലയങ്ങള്‍, ബസ്‌ സ്റ്റോപ്പ്‌, ഉദ്യോഗസ്ഥരാണെങ്കില്‍ ആ സ്ഥാപനങ്ങള്‍, ധാരാളം യാത്രചെയ്യുന്നവരാണെങ്കില്‍ റെയില്‍/ബസ്‌സ്റ്റാന്‍ഡ്‌, മാര്‍ക്കറ്റ്‌/കടകള്‍ തുടങ്ങി നിത്യജീവിതവുമായി ബന്ധപ്പെടുത്തിയുള്ള സൗകര്യങ്ങള്‍ പരിഗണിക്കുക.

4. പ്ലോട്ടിന്റെ സ്ഥാനം - റോഡില്‍ നിന്നും അല്‍പമെങ്കിലും ഉയര്‍ന്നു നില്‍ക്കുന്ന ഭൂമിയാണ്‌ ഉത്തമം, കാരണം മഴവെള്ളം റോഡില്‍ നിന്നും കടക്കാതിരിക്കും എന്നത്‌ തന്നെ.ഒന്നിലധികം വശങ്ങളില്‍ റോഡുണ്ടാവുന്നത്‌ ചെറിയ പ്ലോട്ടുകളില്‍ നിര്‍മ്മാണത്തിനായി ഉപയോഗിക്കാവുന്ന സ്ഥലം പരിമിതപ്പെടുത്തും. ഇപ്പോഴെത്തെ കേരളാ കെട്ടിടനിര്‍മ്മാണ ചട്ടം അനുസരിച്ച്‌ റോഡില്‍ നിന്നും കുറഞ്ഞത്‌ മൂന്നു മീറ്ററെങ്കിലും വിട്ടുമാത്രമേ നിര്‍മ്മാണം നടത്താവൂ എന്നാണ്‌. എന്നാല്‍ രണ്ടാമത്‌ ഒരു വശത്തുകൂടിയുള്ള പാത 150മീറ്ററിലധികം ദൂരേക്ക്‌ പോകാതിരിക്കുകയാണെങ്കില്‍ ആ വശത്ത്‌ ഒന്നര മീറ്റര്‍ സ്ഥലം ഒഴിച്ചിട്ടാല്‍ മതിയാകും. (ചിത്രം -1 ശ്രദ്ധിയ്ക്കുക)



5. പ്ലോട്ടിന്റെ അവസ്ഥ - ചതുപ്പുനിലമോ , മണ്ണിട്ടുനികത്തിയ ഇടമോ ആണെങ്കില്‍ നിര്‍മ്മാണ ചെലവില്‍ ഗണ്യമായ വര്‍ദ്ധനവ്‌ ഉണ്ടാക്കും. മണ്ണിന്‌ നല്ല ഉറപ്പുണ്ടോ എന്നു പരീക്ഷിക്കാനൊരു നാടന്‍ മാര്‍ഗം - ഭൂമിയില്‍ ഒന്നരയടി വ്യാസത്തില്‍ ഒരു കുഴിയുണ്ടാക്കി കിട്ടുന്ന മണ്ണ് വീണ്ടും ആ കുഴിയിലേക്ക്‌ തന്നെ ഇടുക; കുഴിനിറഞ്ഞ്‌ മണ്ണ് അധികം വരുകയാണെങ്കില്‍ നല്ല ഉറപ്പുള്ള ഭൂമിയാണെന്ന് സാരം.മണ്ണ് കുഴിയുടെ അത്രതന്നെയേയുള്ളൂവെങ്കിലും കുഴപ്പമില്ല, താഴ്‌ന്നു നില്‍ക്കുകയാണെങ്കില്‍ വീടിന്റെ അടിസ്ഥാനത്തിന്‌ ശാസ്ത്രിയമായ മാര്‍ഗ്ഗങ്ങളിലൂടെ മണ്ണിന്റെ ഉറപ്പ്‌ കണ്ടെത്തിയ ശേഷം മാത്രം രൂപം കൊടുക്കേണ്ടതാണ്‌. അതുപോലെ തന്നെ നല്ല പറങ്കിമാവുകള്‍ നില്‍ക്കുന്ന സ്ഥലവും ഉറപ്പുള്ളതാവുമെന്ന് പറയാറുണ്ട്‌. ചുറ്റുമുള്ള മറ്റ്‌ പ്ലോട്ടുകള്‍ മണ്ണിട്ട്‌ ഉയര്‍ത്താനുള്ള സാദ്ധ്യത പരിഗണിക്കുക (അല്ലെങ്കില്‍ , ഒടുവില്‍ ചുറ്റുമുള്ള എല്ലാ വീട്ടിലേയും റോഡിലേയും ജലനിര്‍ഗ്ഗമന മാര്‍ഗമാകും നമ്മുടെ പ്ലോട്ട്‌) ചുറ്റും ഉയര്‍ന്ന കെട്ടിടങ്ങള്‍ നില്‍ക്കുന്നയിടമാണെങ്കില്‍ കാറ്റും വെളിച്ചവും കുറയാന്‍ സാധ്യതയുണ്ട്‌. മണ്ണിട്ട്‌ നികത്തിയ അവസ്ഥയിലാണിപ്പോഴുള്ളതെങ്കില്‍ കുറച്ച്‌ ഭാഗമെങ്കിലും കുഴിച്ച്‌ നോക്കുന്നത്‌ നന്നായിരിക്കും, കാരണം മുകളിലത്തെ ഒരു നിര ഒഴിച്ച്‌ ബാക്കി ചിലപ്പോള്‍ പ്ലാസ്റ്റിക്‌ ഉള്‍പ്പെടെയുള്ള 'വേസ്റ്റ്‌' കൊണ്ടിട്ട്‌ നികത്തിയതാവും, അതു മുഴുവന്‍ മാറ്റിയ ശേഷമേ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്താനാവൂ, അല്ലങ്കില്‍ ബലക്ഷയം ഉറപ്പ്‌.(നികത്തിയെടുത്ത വസ്തുക്കള്‍ മുന്‍പരിചയമില്ലാത്തവരുടെ പക്കല്‍ നിന്നും വാങ്ങാതിരിക്കുക)

6. പ്ലോട്ടിന്റെ ആകൃതി - ചതുരം, സമചതുരം ഒക്കെ യാണ്‌ നല്ലത്‌ പ്രത്യേകിച്ച്‌ ചെറിയ പ്ലോട്ടുകള്‍ക്ക്‌. എന്നാലും മറ്റ്‌ ആകൃതിയിലുള്ള പ്ലോട്ടുകളിലും അല്‍പം മനസ്സ്‌വെച്ചാല്‍ നല്ല വീടുകള്‍ ചെയ്യാവുന്നതേയുള്ളൂ. നീളവും വീതിയും കൂടാതെ ഉയരം അല്ലങ്കില്‍ താഴ്ചയും കൂടി പരിഗണിച്ച്‌ ത്രിമാനരീതിയില്‍ പ്ലോട്ടിന്റെ സാധ്യതകള്‍ നോക്കികാണുവാന്‍ കഴിഞ്ഞാല്‍ നല്ലത്‌. സ്ഥലത്തിന്റെ കിടപ്പും ചരിവും ഒക്കെ പരിഗണിച്ച്‌ ഭൂമിയെ വല്ലാതെ വെട്ടികുഴിയ്കുകയോ നികത്തുകയോ ചെയ്യാതെ രൂപകല്‍പ്പന ചെയ്യാനുള്ള സാധ്യതകള്‍ നോക്കുക.

7. മറ്റ്‌ പരിഗണനകള്‍ - പ്ലോട്ടിനു മുകളിലൂടെയോ, അല്ലങ്കില്‍ അപകടകരമാംവിധം അടുത്തുകൂടിയോ ഉയര്‍ന്ന തോതിലുള്ള വൈദ്യുത ലൈനുകള്‍ കടന്ന് പോകുന്നുണ്ടോയെന്ന് നോക്കുക. (ഇവയുടെ സമീപം കെട്ടിടനിര്‍മ്മാണത്തിന് വൈദ്യുതബോര്‍ഡ്‌ ചില പരിധികള്‍ നിശ്ചയിച്ചിട്ടുണ്ട്‌, 11കെ.വി യ്ക്‌ മുകളിലാണെങ്കില്‍ ബോര്‍ഡിന്റെ അനുവാദം വാങ്ങേണ്ടതുമുണ്ട്‌) റെയില്‍ പാത, നദി/കായല്‍/കടല്‍ തുടങ്ങിയവയുടെ സമീപത്തുള്ള നിര്‍മ്മാണപ്രവര്‍ത്തികള്‍ക്കും ചില ദൂര പരിധികള്‍ ഉണ്ട്‌. റോഡ്‌ വികസനം, ഭൂമി ഏറ്റടുക്കുവാന്‍ സാധ്യതയുള്ള നഗരാസൂത്രണ പദ്ധതികള്‍, ഗ്രീന്‍ ബെല്‍റ്റ്‌ പ്രദേശം, പ്രത്യേകമായി അടയാളപ്പെടിത്തിയ മേഖലകള്‍ (ഉദാ: വ്യവസായ / ടൂറിസം മേഖല) തുടങ്ങിയ കാര്യങ്ങള്‍ സര്‍വ്വേ നമ്പര്‍ നല്‍കിയാല്‍ പഞ്ചായത്ത്‌/ മുന്‍സിപ്പാലിറ്റി/കോര്‍പ്പറേഷന്‍ തുടങ്ങിയയിടങ്ങളില്‍ നിന്നും അറിയാന്‍ കഴിയും. പ്ലോട്ട്‌ തിരിച്ച്‌ വില്‍ക്കുന്നവരില്‍ നിന്നും വാങ്ങുകയാണെങ്കില്‍ 50 സെന്റിനു മുകളിലുള്ള ഒറ്റപ്രമാണത്തിലുള്‍പ്പെട്ട സ്ഥലമെങ്കില്‍ ടൗണ്‍പ്ലാനിംഗ്‌ അതോറിട്ടിയുടെ അംഗീകാരം വേണമെന്നുള്ള കാര്യം ഓര്‍ക്കുക.

8. അയല്‍ക്കാര്‍- ചുറ്റുപാടുമുള്ള ആള്‍ക്കാരെക്കുറിച്ചൊക്കെ അന്വേഷിക്കുന്നത്‌ നല്ലതായിരിക്കും. പറ്റുമെങ്കില്‍ ഏറ്റവും അടുത്തുള്ള അയല്‍ക്കാരുമായി നേരില്‍ തന്നെ സംസാരിക്കുക. അതിര്‍ത്തികല്ലുകള്‍ തുടങ്ങിയവ അവരുടെ സഹായത്തോട്‌ കൂടിതന്നെ പരിശോധിച്ച്‌ ഉറപ്പാക്കുക. മാര്‍ക്കറ്റ്‌,അറവുശാല, ചേരിപ്രദേശം തുടങ്ങിയവയുടെ അടുത്ത്‌ വീട് വെയ്ക്കുന്നത് നല്ലതായിരിക്കില്ല. മാര്‍ക്കറ്റിലെ മാലിന്യങ്ങള്‍ പക്ഷികളും മറ്റും കൊണ്ട്‌ വന്നിടാനുള്ള സാധ്യതകള്‍ തള്ളികളയാവുന്നതല്ല.

9.ആധാരമെഴുത്തും മറ്റും- അസ്സല്‍ ആധാരം കണ്ട്‌ ബോധ്യപ്പെട്ടതിനു ശേഷം മാത്രമേ വാക്ക്‌ കൊടുക്കാവൂ. ഒന്നിലധികം ആളുകള്‍ക്ക്‌ അവകാശമുള്ള സ്ഥലമെങ്കില്‍ വളരെയധികം ശ്രദ്ധിയ്ക്കുക, എല്ലാവരുടെയും ഒഴിവ് കുറി കിട്ടുമെന്ന് ഉറപ്പാക്കണം. വില്‍ക്കുന്നയാള്‍ വിദേശത്താണെങ്കില്‍ പവര്‍ ഓഫ്‌ അറ്റോര്‍ണി മതിയാകും, പക്ഷേ അത്‌ ബന്ധപ്പെട്ട എംബസ്സി ഉദ്യോഗസ്ഥന്‍ തന്നെ സാക്ഷ്യപ്പെടുത്തിയതാകണം.(നോട്ടറി അറ്റസ്റ്റേഷന്‍ ചില കേസുകളില്‍ മതിയാകില്ല) വസ്തുവുമായി ബന്ധപ്പെട്ട പരമാവധി ഇടപാടുകളുടെ മുന്നാധാരം, കരം തീര്‍ത്ത രസീതുകള്‍ തുടങ്ങിയവ പരിശോധിക്കുക. വസ്തുവിന്റെ ബാധ്യതാ സര്‍ട്ടിഫിക്കറ്റ്‌ (15-30 വര്‍ഷത്തെ വസ്തുവിന്മേലുണ്ടായ ഇടപാടുകളും, ബാങ്കിലോ മറ്റോ പണയത്തിലായിരുന്നുവോ എന്നുമൊക്കെയുള്ള വിവരങ്ങള്‍) നിശ്ചിത തുക അടച്ചുകഴിഞ്ഞാല്‍ ബന്ധപ്പെട്ട സബ്‌ റെജിസ്റ്റാര്‍ ഓഫീസില്‍ നിന്നും ലഭ്യമാകും, തീര്‍ച്ചയായും പരിശോധിക്കുക. കോടതിനടപടികള്‍ എന്തെങ്കിലുമുണ്ടോയെന്ന് അന്വേഷിക്കുക.(സബ്‌ റെജിസ്റ്റ്രാര്‍ ഓഫീസില്‍ അറിയാന്‍ കഴിയും)ബാങ്കിലോ മറ്റോ പണയപ്പെടുത്തിയിട്ടുള്ള വസ്തുവാണെങ്കില്‍, ആ സ്ഥാപനത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെ നേരില്‍ കണ്ട്‌ വിവരങ്ങള്‍ അന്വേഷിച്ച്‌ ബോധ്യപ്പെടുക. ആധാരമെഴുതുന്നത്‌ ലൈസന്‍സുള്ള എഴുത്തുകാരന്‍ തന്നെയാവണം. ആധാരം എഴുതുന്നതിനുള്ള പ്രമാണ ചിലവ്‌ വസ്തു വാങ്ങുന്നയാളുടെ ബാധ്യതയാണ്‌.(വസ്തുവിന്റെ വില കണക്കാക്കുമ്പോള്‍ പ്രമാണചെലവിനുള്ള തുക കൂടി വകയിരുത്തുക) ആധാരം എഴുതിയ ശേഷം, വില്ലേജ്‌ ഓഫീസില്‍ നമ്മുടെ പേരിലേക്ക്‌ തണ്ടപ്പേര്‌ മാറ്റി, ആ പേരില്‍ കരമടയ്കുമ്പോഴേ (പോക്കുവരവ്‌ ചെയ്യുകയെന്ന് പറയും) പൂര്‍ണ്ണമായും വസ്തു നമ്മുടെ പേരിലാകുകയുള്ളൂ. പട്ടയ വസ്തുവാണെങ്കില്‍ പഞ്ചായത്ത്‌ ഓഫീസില്‍ നിന്നും നിയമ സര്‍ട്ടിഫിക്കേറ്റ്‌ കൂടി കരസ്ഥമാക്കേണ്ടതുണ്ട്‌. നിലവില്‍ ചെറിയ വീടോ മറ്റോ ഉള്ള പറമ്പ് ആണങ്കില്‍ , അവയുടെ കരം തീരുവ രസീത് കുടിശികയില്ലാതെ അടച്ച് തീര്‍ത്തുതരാന്‍ വില്‍ക്കുന്നയാള്‍ ബാധ്യസ്തനാണ്. അതുപോലെ വൈദ്യുത-ജല കണക്ഷനുകളുടെയും. വീട്ടുകരമടയ്കുന്ന തരം വീടുള്ള പ്ലോട്ടാണ് വാങ്ങുന്നതെങ്കില്‍, ആധാരം രജിസ്റ്റര്‍ ചെയ്ത് മൂന്ന് മാസത്തിനകം ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനത്തില്‍ രേഖാമൂലം നിര്‍ദ്ദിഷ്ട പത്രികയില്‍ പേരുമാറ്റത്തിനായി അപേക്ഷ നല്‍കണം. അങ്ങിനെ പേരുമാറ്റികിട്ടിയാല്‍ മാത്രമേ വൈദ്യുത ജല കണക്ഷനുകള്‍ നമ്മുടെ പേരിലേക്ക് മാറ്റുവാന്‍ അപേക്ഷ നല്‍കുവാന്‍ കഴിയൂ. ആ കെട്ടിടം പൊളിയ്ക്കണമെങ്കിലും മേല്‍പ്പറഞ്ഞ വിധം അപേക്ഷ നല്‍കി പേരുമാറ്റേണ്ടതുണ്ട്.

10. പ്ലോട്ടും കെട്ടിട നിര്‍മ്മാണ ചട്ടവും- വീടുനിര്‍മ്മിയ്കുമ്പോള്‍ അനുവര്‍ത്തിയ്കേണ്ട നിരവധി നിയമങ്ങള്‍ കേരളാ കെട്ടിടനിര്‍മ്മാണ ചട്ടം അനുശാസിക്കുന്നു. അവയില്‍ പ്ലോട്ടുമായി ബന്ധപ്പെട്ടവയില്‍ പ്രധാനം ചുറ്റുമുള്ള സ്ഥലം നിശ്ചിത അളവില്‍ വിടുന്നതാണ്‌. നിലവിലുള്ള നിയമമനുസരിച്ച്‌, വീടിനു മുന്‍പില്‍ മൂന്ന് മീറ്റര്‍ (വസ്തുവിന്റെ പ്രത്യേക ആകൃതികാരണം മൂന്ന് മീറ്റര്‍ ഒരേപോലെ കൊടുക്കാനാവില്ലങ്കില്‍ 1.8മീറ്ററില്‍ കുറയാതെ ശരാശരി മൂന്ന് മീറ്റര്‍ ആയാലും മതി) പിന്‍ഭാഗത്ത്‌, അതായത്‌ അടുക്കള തുറക്കുന്ന വശത്ത്‌, ഒരുമീറ്ററില്‍ കുറയാതെ ശരാശരി രണ്ട്‌ മീറ്ററും വശങ്ങളില്‍ ഒന്നില്‍ 1.2 മീറ്ററും മറുഭാഗത്ത്‌ ഒരു മീറ്ററുമാണ്‌വിടേണ്ടത്‌. (ചിത്രം 2 ശ്രദ്ധിയ്ക്കുക) ഇത്‌ 10മീറ്റര്‍ വരെ ആകെ ഉയരമുള്ള കെട്ടിടങ്ങള്‍ക്കായി പരിമിതപ്പെടുത്തിയിരിക്കുന്നു; പത്ത്‌ മീറ്ററിലധികം വരുന്ന ഓരോ മീറ്റര്‍ ഉയരക്കൂടുതലിനും 50 സെന്റിമീറ്റര്‍ വീതം വീണ്ടും അധികം വിടേണ്ടതുണ്ട്‌.
ഇനി ഏഴുമീറ്ററില്‍ താഴെയേയുള്ളൂ ഉയരമെങ്കില്‍ പിന്‍ഭാഗത്ത്‌ വിടുന്ന സ്ഥലം ഒരു മീറ്ററില്‍ കുറയാതെ ശരാശരി ഒന്നര മീറ്റര്‍ മതിയെന്ന ഇളവുമുണ്ട്‌.((ചിത്രം 3 ശ്രദ്ധിയ്ക്കുക) അതുപോലെ 7മീറ്റര്‍ വരെ ഉയരമുള്ള കെട്ടിടങ്ങള്‍ക്ക്‌ വശങ്ങളില്‍ ഏതെങ്കിലും ഒന്ന് അയല്‍ക്കാരന്റെ രേഖാമൂലമുള്ള അനുവാദപത്രത്തോടെ അതിരിലേക്ക്‌ ചേര്‍ത്തുകെട്ടുവാനും നിയമമുണ്ട്‌, പക്ഷേ ആ ഭാഗത്തേക്ക്‌ വാതില്‍ജനലുകള്‍ ഒന്നും പാടില്ല, ഒപ്പം മറുഭാഗത്ത്‌ കുറഞ്ഞത്‌ 1.2 മീറ്ററെങ്കിലും വിട്ടിരിക്കുകയും വേണം.വശങ്ങളില്‍ തന്നെ വീടിന്റെ അതാത്‌ നിലകളുടെ തറനിരപ്പില്‍ നിന്നും 2.1 മീറ്ററിലധികം ഉയരത്തില്‍ സ്ഥാപിക്കുന്ന വെന്റിലേറ്റര്‍ ആണെങ്കില്‍ 75 സെന്റിമീറ്റര്‍ വരെ ചേര്‍ത്തു കെട്ടാവുന്നതാണ്‌.
പ്ലോട്ടിന്റെ വിസ്തീര്‍ണ്ണം മൂന്ന് സെന്റില്‍ താഴെയാണെങ്കില്‍ എല്ലാ വശങ്ങള്‍ക്കും ചില ഇളവുകള്‍ നല്‍കുന്നുണ്ട്‌. മുന്‍ഭാഗത്ത്‌ 1.80മീറ്റര്‍ (1.2മീറ്ററില്‍ കുറയാതെ ശരാശരി 1.80 മീറ്റര്‍ ആയാലും മതി), പിന്‍ഭാഗത്ത്‌ 50 സെന്റിമീറ്ററില്‍ കുറയാതെ ശരാശരി 1മീറ്റര്‍, വശങ്ങളില്‍ ഒന്ന് നിര്‍ബന്ധമായും 90 സെന്റിമീറ്ററില്‍ കുറയാതെയും മറുവശത്ത്‌ 60 സെന്റിമീറ്റര്‍ (പക്ഷേ വെന്റിലേറ്റര്‍ കൂടാതെയുള്ള ജാലകങ്ങളോ വാതിലുകളോ പാടില്ല) എന്നിങ്ങനെയും വേണമെങ്കില്‍ അയല്‍ക്കാരന്റെ സമ്മതപത്രത്തോടെ വശം ചേര്‍ത്തും (മറുവശത്ത്‌ 90 സെന്റിമീറ്റര്‍ വിട്ടതിനു ശേഷം മാത്രം) കെട്ടുവാന്‍ അനുവാദം കിട്ടും.

റോഡ്‌ വിതികൂട്ടല്‍, സ്ഥലമേറ്റെടുക്കുവാന്‍ സാധ്യതയുള്ള പദ്ധതിപ്രദേശങ്ങള്‍ തുടങ്ങിയെന്തങ്കിലും ഉണ്ടങ്കില്‍ അവയും കൂടി പരിഗണിച്ച്‌ മാത്രമേ ചുറ്റുമുള്ള സ്ഥലം വിടുന്നത്‌ അനുവദിക്കുകയുള്ളൂ. ചിലപ്രത്യേക സാഹചര്യങ്ങളില്‍ സ്ഥലം സൗജന്യമായി വിട്ട്‌ കൊടുക്കുകയാണെങ്കില്‍ ചുറ്റുമുള്ള സ്ഥലം വിടുന്നതിന്‌ ചില ഇളവുകളും നിബന്ധനകള്‍ക്ക്‌ വിധേയമായി കിട്ടാവുന്നതാണ്‌.

ഇഷ്ടപ്പെടുന്ന രണ്ടോ മൂന്നോ സ്ഥലങ്ങള്‍ കണ്ട്‌ വെച്ചിട്ട്‌ അവയുടെ ഗുണ ദോഷങ്ങളെയും നമ്മുടെ പരിഗണനകളെയും പരസ്പരം ബന്ധപ്പെടുത്തുന്ന ഒരു ചോദ്യാവലി കുടുംബമായിരുന്ന് നിര്‍മ്മിക്കുക. ഓരോ ചോദ്യത്തിനും കണ്ട്‌ വെച്ചിട്ടുള്ള പ്ലോട്ടിന്റെ സാധ്യതകള്‍ക്ക്‌ 10 ലോ മറ്റോ മാര്‍ക്കിടുക. അതില്‍ ഉയര്‍ന്ന മാര്‍ക്കുള്ളവയ്ക്‌ തന്നെ മുന്‍ഗണനയും കൊടുക്കുക.



കുറിപ്പ്: പാര്‍പ്പിടം ബ്ലോഗില്‍ (s.കുമാര്‍) സമാനമായൊരു പോസ്റ്റും കമന്റുകളുമുണ്ട് അതിലേക്കുള്ള കൊളുത്ത്

30.10.06

ഗൃഹപാഠ വിഷയ സൂചിക



'ഗൃഹപാഠ' ത്തില്‍ പ്രതിപാദിക്കാനുദ്ദേശിക്കുന്ന വിഷയങ്ങളുടെ ഏകദേശ രൂപക്രമം താഴെ കൊടുക്കുന്നു.

1. ഭൂമി സ്വന്തമാക്കുമ്പോള്‍
2. വീട്‌ വെയ്കുവാനുള്ള തയ്യാറെടുപ്പ്‌
3. ഭൂമി തയ്യാറാക്കല്‍ മുതല്‍ മേല്‍ക്കൂര വരെ - സാങ്കേതിക പാഠങ്ങള്‍.
4. അവസാന മിനുക്ക്‌ പണികള്‍, വര്‍ണ്ണപകിട്ട്‌. പ്രകാശ സജ്ജീകരണം, അകത്തളങ്ങള്‍.
5. ഭവനനിര്‍മ്മാണ പരീക്ഷണങ്ങള്‍
i. മണ്‍വീടുകള്‍ - ജി.ശങ്കര്‍ (ഹാബിറ്റാറ്റ്‌, തിരുവനന്തപുരം), യൂജിന്‍ നസ്രത്ത്‌ പണ്ടാല (കൊല്ലം)
ii. ആര്‍.കെ.രമേശിന്റെ (കോഴിക്കോട്‌) 'പരാബോളിക്‌' വീടുകളും മറ്റും.
iii. പോണ്ടിച്ചേരി മാതൃകകള്‍.(ആരോവില്‍ ഗവേഷണ കേന്ദ്രം, റേയ്‌ മേക്കറുടെ 'ചുട്ടെടുത്ത‘ കളിമണ്‍ വീടുകള്‍ മുതലായവ )
iv. അനില്‍ ലൌളിന്റെ അനംഗപ്പൂര്‍ (ഹരിയാന) ബില്‍ഡിംഗ്‌ സെന്റര്‍
v. സെന്‍ട്രല്‍ ബില്‍ഡിംഗ്‌ റിസര്‍ച്ച്‌ ഇന്‍സ്റ്റിട്യൂട്ട്‌ (റൂര്‍ക്കി, ഉത്താരാഞ്ചല്‍)
vi. നൈജീരിയ എക്സ്‌പീരിയന്‍സ്‌.

6. മഴവെള്ള സംഭരണത്തിന്റെ പ്രസക്തി.
7. പൂന്തോട്ട നിര്‍മ്മാണം ശ്രദ്ധാപൂര്‍വ്വം.
8. വീടുകള്‍ക്ക്‌ വാര്‍ഷിക പരിചരണം.
9. പ്രായോഗിക വാസ്തു- വിശകലനം.
10.വീടുകളുടെ പ്ലാനുകളും വിശകലനവും

ചില വിഷയങ്ങള്‍ക്ക്‌ ഒന്നിലധികം പോസ്റ്റുകള്‍ വേണ്ടി വരുമെന്ന് തോന്നുന്നു. ഉദാ: സാങ്കേതിക പാഠങ്ങള്‍. ഇതില്‍ വിവരിക്കുന്ന കാര്യങ്ങള്‍ നിങ്ങളുടെ അഭിപ്രായങ്ങള്‍ കൂടിചേര്‍ത്ത്‌ പരിഷ്കരിക്കുകയും ഒപ്പം പി.ഡി.എഫ്‌ പുസ്തകമായി പ്രസിദ്ധീകരിക്കണമെന്നുമാണ്‌ കരുതുന്നത്‌. കൂടുതല്‍ വിഷയങ്ങള്‍ ആവശ്യമെങ്കില്‍ കമന്റ്‌ ആയി ചേര്‍ത്താല്‍ തീര്‍ച്ചയായും ഉള്‍പ്പെടുത്താം. മറ്റൊന്ന്, തികച്ചും സാങ്കേതികമായ ചില പദങ്ങള്‍ ആംഗലേയത്തിലാവുന്നത്‌ മനപൂര്‍വ്വമല്ല, മലയാള രൂപം അറിയാത്തത്‌ കൊണ്ടാണ്‌;സഹായിക്കുക.

24.10.06

‘ഗൃഹപാഠ’ ത്തിലേക്ക് സ്വാഗതം

കൂട്ടുകുടുംബ വ്യവസ്ഥിതിയൊക്കെ പോയ്‌ മറഞ്ഞ്‌ അണുകുടുംബങ്ങളായി പരിണമിച്ച മലയാളി ജീവിതക്രമത്തിലെ പ്രധാന കഥാപാത്രമാണ്‌ സ്വന്തമായിട്ടൊരു വീടന്ന സ്വപ്നം. പഠനം, ജോലി, വിവാഹം, ഒന്നോരണ്ടോ കുട്ടികള്‍; സന്തുഷ്ടമായൊരു കുടുംബചിത്രം പൂര്‍ത്തിയാവണമെങ്കില്‍ ഒരു 'വീട്‌' കൂടിയെ തീരൂ. വളരെയധികം മനുഷ്യശേഷിയും വിഭവസമാഹരണവും ആവശ്യമായ ഈ സ്വപ്ന സാക്ഷാത്‌കാരം പലപ്പോഴും സാധാരണക്കാരന്‌ അഥവാ ഇടത്തരം വരുമാനക്കാരന്‌ ഒരു വലിയ ബാധ്യത തന്നെയാവുന്നു. ദിനംപ്രതിയെന്നോണം വര്‍ദ്ധിച്ചു വരുന്ന നിര്‍മ്മാണവസ്തുക്കളുടെ വിലയും, ഭൂമിയുടെ ദൌര്‍ലഭ്യവും നിര്‍മ്മാണതൊഴിലാളികളുടെ കൂലിയുമൊക്കെ ഈ ബാധ്യതയുടെ അളവ്‌ വര്‍ദ്ധിപ്പിച്ചുകൊണ്ടേയിരിക്കുന്നു.

എഴുപത്‌ കാലഘട്ടത്തിലെ ഗള്‍ഫ്‌ തരംഗത്തില്‍ വീട്‌ ഒരാവശ്യമെന്നതിലുപരി ആര്‍ഭാടമായി മാറിയത്‌ മുതല്‍ക്കാണ്‌ ശരാശരി മലയാളിയുടെ വീടെന്ന സ്വപ്നത്തിന്‌ കോണ്‍ക്രീറ്റിന്റെ രൂപവും മണവുമുണ്ടായതും ആഡംബരത്തിന്റെയും അഹങ്കാരത്തിന്റെയും ചിഹ്നങ്ങളായി നമ്മുടെ കേരളീയ വാസ്തുശില്‍പരീതികള്‍ക്ക്‌ നേരെ കൊഞ്ഞനംകുത്തികാണിക്കുന്ന മണിമന്ദിരങ്ങള്‍ നാട്ടില്‍ നിറയാന്‍ തുടങ്ങിയതും.ഭൂമിയുടെ വിലയും പ്രധാന നിര്‍മ്മാണവസ്തുവായ തടിയുടെ ലഭ്യതകുറവും, ഗള്‍ഫില്‍ നിന്നും വന്നിരുന്ന 'പൂത്ത' കാശും കോണ്‍ക്രീറ്റ്‌ സംസ്കാരത്തിന്‌ സ്വാഗതമോതി. അളവു ടേപ്പു പിടിച്ചവനെല്ലാം എഞ്ചിനീയര്‍ പദവിയിലേക്കുയര്‍ത്തപ്പെട്ട ഭവനനിര്‍മ്മാണ ടെക്‍നോളജി വിപ്ലവത്തില്‍ മൂത്താശാരിയും കണക്കനുമെല്ലാം പഴങ്കഥയായി. നാടോടുമ്പോള്‍ നടുവെ ഓടാന്‍ വ്യഗ്രതപ്പെടുന്ന സാധാരണക്കാരനും, ഒപ്പം മണലാരണ്യത്തില്‍ അന്നന്നത്തെ അന്നത്തിന്‌ വക കണ്ടത്താന്‍ പാടുപെടുന്ന 'സാധാ' പ്രവാസിയുമൊക്കെയാണ്‌ ഈ കുത്തൊഴുക്കില്‍ പെട്ട്‌ വലഞ്ഞുപോയത്‌. കിട്ടാവുന്ന വായ്പകളെല്ലാമെടുത്തും കെട്ടുതാലിവരെയും വിറ്റും ആഡംബരഗൃഹങ്ങളുടെ പുറകേ പാഞ്ഞവര്‍ 'സ്വപ്നഭവനം' പൂര്‍ത്തീകരിക്കുവാന്‍ അമിതപലിശയ്ക്‌ വീണ്ടും കടം വാങ്ങേണ്ട ഗതികേടിലുമായി. ചുട്ടുപൊള്ളുന്ന വേനലില്‍ കോണ്‍ക്രീറ്റ്‌ കൂര വീടിനുള്ളിലേക്ക്‌ തള്ളിവിടുന്ന കടുത്ത ചൂട്‌ സഹിക്കുന്നുവെങ്കിലും ബ്ലേഡ്‌ പലിശയെക്കുറിച്ചോര്‍ത്ത്‌ അവര്‍ വെന്തുരുകുന്നു.

ഇതുകഴിഞ്ഞ്‌ പാര്‍പ്പിടനിര്‍മ്മാണ രംഗത്ത്‌ കേരളത്തില്‍ അലയടിച്ചൊരു പ്രധാന തരംഗമാണ്‌ 'ചെലവുകുറഞ്ഞ വീടുകള്‍' എന്ന ആശയം. ലാറിബേക്കര്‍ ഈ ആശയം കേരളത്തില്‍ അവതരിപ്പിക്കുന്നതിന്‌മുന്‍പ്‌ തന്നെ നാഷണല്‍ ബില്‍ഡിംഗ്‌ ഓര്‍ഗനൈസേഷന്‍ (NBO) സെന്‍ട്രല്‍ ബില്‍ഡിംഗ്‌ റിസര്‍ച്ച്‌ ഇന്‍സ്റ്റിട്ട്യൂട്ട്‌ (CBRI) പോലുള്ള സ്ഥാപനങ്ങള്‍ വളരെയധികം ഗവേഷണങ്ങള്‍ നടത്തുകയും മാതൃകകള്‍ നിര്‍മ്മിക്കുകയും ചെയ്തിരുന്നുവെങ്കിലും 'ബേക്കര്‍ മോഡല്‍' വീടുകള്‍ ലേബല്‍ ചെയ്യപ്പെട്ടു. പക്ഷേ ആദ്യകാല ബേക്കര്‍ വീടുകള്‍ അബു ഏബ്രഹാം, ഡോ.കെ.എന്‍.രാജ്‌, പോലുള്ള പ്രതിഭകള്‍ക്കുവേണ്ടിയായത്‌ പുറം തേയ്കാത്തവീടുകള്‍ അത്തരം ബുദ്ധി ജീവികള്‍ക്ക് വേണ്ടിയുള്ളതാണെന്നുള്ള വിശ്വാസമാണുളവാകിയത്‌. ഇതിനൊരു മറുവശവുമുണ്ട്‌, നിര്‍മ്മിതി, ഹാബിറ്റാറ്റ്‌ പോലുള്ള സ്ഥാപനങ്ങള്‍ താഴേക്കിടയിലുള്ളവര്‍ക്കായുള്ള കമ്മ്യൂണിറ്റി ഭവനപദ്ധതികളില്‍ ചെലവുകുറഞ്ഞ വീടുകള്‍ ഒരു വിപ്ലവമായി കൊണ്ടാടിയത്‌ ഇത്‌ താഴേക്കിടയിലുള്ളവര്‍ക്കുള്ളതാണെന്ന് ധാരണയും പരത്തി. എം.വി.ദേവന്‍ പോലുള്ള ശില്പ ചിത്രകാരന്മാര്‍ ഈ രംഗത്തേക്ക്‌ വന്നത്‌ പൂശാത്തവീടുകള്‍ ശില്‍പമാതൃകാപരമാണെന്നുള്ള പ്രതീതിയുമുളവാക്കി, ഒപ്പം സാങ്കേതികമായ ഒരുപാട്‌ പോരായ്മകള്‍ മുഴച്ചുനില്‍ക്കുകയും ചെയ്തു. ആ കാലത്തുതന്നെയുണ്ടായ ശാസ്ത്രസാഹിത്യപരിഷത്തിന്റെ ഇടപെടല്‍ ഈ സങ്കേതത്തിന്റെയും ആശയത്തിന്റെയും (പരിഷത്തിന്റെയും!) ശവപ്പെട്ടിയില്‍ അവസാന ആണിയുമടിച്ചു. പരിഷത്ത്‌ നിര്‍മ്മിച്ച നിരവധി വീടുകള്‍ സാങ്കേതികമായി തകര്‍ച്ചനേരിട്ടത്‌ ഇടത്തരം വരുമാനക്കാരനിലേക്ക്‌ ഈ ആശയം എത്തിക്കുന്നതില്‍ കനത്ത പരാജയമായി.പിന്നീട്‌ നിര്‍മ്മിതി, ഹാബിറ്റാറ്റ്‌ തുടങ്ങിയ സ്ഥാപനങ്ങള്‍ എല്ലാത്തരം ആളുകളിലേക്കും ഈ സാങ്കേതിക വിദ്യവ്യാപിപ്പിക്കുന്നതില്‍ ശ്രദ്ധചെലുത്തിയെങ്കിലും പുതുതായിട്ടൊന്നും ചെയ്യാന്‍ മിനക്കെടാത്തത്‌ സാങ്കേതികമായ പഠനങ്ങളും ഗവേഷണങ്ങളുമൊന്നുമില്ലാതെ മുരടിച്ച്‌ നില്‍ക്കുന്ന അവസ്ഥയിലേക്കായി, ലാറിബേക്കര്‍ തുടങ്ങിവെച്ചിടത്തു തന്നെ നില്‍ക്കുന്നു ' ലോ കോസ്റ്റ്‌ 'ഭവന നിര്‍മ്മാണ സങ്കേതം. മണ്‍വീടുകളുമായൊക്കെ ആര്‍ക്കിടെക്റ്റ്‌ ജി.ശങ്കറിന്റെ ഹാബിറ്റാറ്റ്‌ (തിരുവനന്തപുരം) നടത്തിയ പരീക്ഷണങ്ങളും, ഏറെ പുരസ്കാരങ്ങള്‍ നേടിയെങ്കിലും പ്രചാരണമധികം നേടാതെപോയ ആര്‍ക്കിടെക്റ്റ്‌ ആര്‍.കെ രമേശിന്റെ (കോഴിക്കോട്‌) 'പരാബോളിക്‌' ഭവനനിര്‍മ്മാണവും കണ്ടില്ലന്ന് നടിച്ചുകൂടായെങ്കിലും പുത്തന്‍ സാങ്കേതിക വിദ്യയുടെ അഭാവം ഈ രംഗത്ത്‌ മുഴച്ചുനില്‍ക്കുന്നു.

ഇന്ന് ചെലവുകുറഞ്ഞവീടുകള്‍ ഒരു ഫാഷനാണ്‌. "എത്ര രൂപ ചെലവായാലും വേണ്ടിയില്ല ചെലവുകുറഞ്ഞ ഒരു വീട്‌ വേണ" മെന്ന് ആവശ്യപ്പെടുന്നവരാണിന്നേറെ. ഒപ്പം ചില ബുദ്ധിജീവി നാട്യങ്ങളും. ഈ സങ്കേതം എന്തോ അപരാധമാണെന്ന് കരുതുന്നവരുമുണ്ട്‌. ചെലവു കുറഞ്ഞ (Low Cost) എന്നല്ല ചെലവു നിയന്ത്രിച്ച (Cost Effective)വീടുകള്‍ എന്നായിരുന്നു ശരിക്കും നിര്‍വചിക്കേണ്ടതെന്നാണ്‌ ഞങ്ങളുടെ പക്ഷം. വീടെന്നത്‌ പലപ്പോഴും നല്ലൊരു ഇന്‍വെസ്റ്റ്‌മെന്റാകില്ലന്ന തിരിച്ചറിവും നമ്മുടെ ആവശ്യങ്ങളെക്കാളുപരി അത്യാവശ്യങ്ങള്‍ക്ക്‌ മുന്‍ഗണന കൊടുത്തുകൊണ്ടുള്ള രൂപകല്‍പനയുമൊക്കെയാണിതിനുള്ള മാര്‍ഗ്ഗങ്ങളായിട്ട്‌ ഞങ്ങള്‍ക്ക്‌ തോന്നുന്നത്‌. ഓരോരുത്തരുടേയും ജീവിത രീതികളും പ്രവര്‍ത്തനമേഖലയും തമ്മിലുള്ള ബന്ധം വീട്‌ വെയ്ക്കുമ്പോഴും പരിഗണിക്കേണ്ടതാണ്‌. ഉദാഹരണത്തിന്‌ ഒരു ഡോക്‍റ്ററിനും വക്കീലിനും ഒരേതരം ആവശ്യങ്ങളും പ്രവര്‍ത്തന രീതികളുമായിരിക്കുകയില്ല. ഇനി ഒരു സ്കൂള്‍ മാഷിനു വേണ്ടത്‌ വേറൊരു തരം. വായിക്കാനും എഴുതാനുമൊക്കെ താത്‌പര്യമുള്ളവര്‍ക്ക്‌ ഒരു ലൈബ്രറി അത്യാവശ്യമായിരിക്കാം;പക്ഷേ അതിന്‌ അടച്ചുറപ്പുള്ള ഒരു മുറിവേണോ, അതോ ഊണുമുറിയില്‍ തന്നെയൊരു ഭാഗത്ത്‌ അത്യാവശ്യം സ്വകാര്യതയും സ്വസ്ഥതയും കിട്ടും വിധം സജ്ജീകരിച്ചാല്‍ മതിയോ എന്നൊക്കെയുള്ളത്‌ വീട്‌ വെയ്ക്കുന്നയാളുടെ താത്‌പര്യമനുസരിച്ചിരിക്കും. ഇത്തരം താത്‌പര്യങ്ങളുടെയും ആവശ്യങ്ങളുടെയുമൊക്കെ വ്യക്തമായ തിരിച്ചറിവാണ്‌ നല്ല വീടെന്ന സങ്കല്‍പ്പത്തിലേക്ക്‌ നയിക്കുന്നത്‌. ഒപ്പം ശരിയായ പ്ലാനിംഗും ബഡ്ജറ്റിംഗും കൂടിയായാല്‍ സ്വപ്നഭവനത്തിലേക്കുള്ള ദൂരം വളരെ കുറയുന്നതായി കാണാം.

വീട്‌ നിര്‍മ്മിക്കുവാന്‍ തുടങ്ങുന്ന മിക്കവര്‍ക്കും നിര്‍മ്മാണ രീതികളെകുറിച്ചും മറ്റും നേരിയ അറിവുപോലുമില്ലാത്തത്‌ ഈ മേഖലയിലെ ചൂഷണത്തിന്‌ പ്രധാനകാരണമാകുന്നു; പ്രവാസികളുടെ കാര്യം പറയാനുമില്ല. നല്ല മുന്‍ധാരണയോട്‌ കൂടിയുള്ള സമീപനം തന്നെ നിര്‍മ്മാണചെലവ്‌ ഗണ്യമായികുറയ്കും എന്നു തന്നെയാണ്‌ ഞങ്ങളുടെ പക്ഷം. കേരളത്തിലെ ഭവനനിര്‍മ്മാണ രീതികള്‍, ചെലവുനിയന്ത്രണ മാര്‍ഗ്ഗങ്ങള്‍ , പുത്തന്‍ സാങ്കേതിക വിദ്യകള്‍, തനത്‌ കേരളീയ ശൈലിയില്‍ നിന്നും സ്വീകരിക്കാവുന്ന രൂപമാതൃകകള്‍, വാസ്തുവിന്റെ പ്രായോഗിക-ശാസ്ത്രീയ വശം, തുടങ്ങിയ കാര്യങ്ങളെകുറിച്ചൊക്കെ ചര്‍ച്ച ചെയ്യാനാണീ ബ്ലോഗ്‌ കൊണ്ടുദ്ദേശിക്കുന്നത്‌. ഒരാള്‍ക്കെങ്കിലും അതു പ്രയോജനപ്പെടുന്നുവെങ്കില്‍ ഞങ്ങള്‍ സന്തുഷ്ടരായി. കൂടാതെ ഞങ്ങള്‍ വെച്ചുപുലര്‍ത്തുന്ന ധാരണകളും അറിവുകേടുകളും തിരുത്തപ്പെടുവാന്‍ സഹായകമെങ്കില്‍ അങ്ങിനെയും.